ന്യൂഡൽഹി: ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്രവ്യാപാരക്കരാർ യാഥാർഥ്യമായതോടെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ 6.4 ലക്ഷം കോടി രൂപയുടെ വർധന പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം ഇയു വിപണികൾ ഇന്ത്യയുടെ മൈക്രോ സ്മോൾ ആൻഡ് മീഡിയം സംരംഭങ്ങൾ (എംഎസ്എംഇ), കർഷകർ തുടങ്ങിയവർക്ക് ഇതിന്റെ ഗുണഫലം കൂടുതൽ നേടാനാകും. കാർഷിക ഉത്പന്നങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കും യൂറോപ്യൻ വിപണികളിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കും. ഇതോടെ ഗ്രാമീണ, ചെറുകിട ഉത്പദാനമേഖലകളിൽ ലാഭമുണ്ടാകും. കൂടാതെ വിദ്യാർഥികൾ, പ്രഫഷണലുകൾ എന്നിവർക്ക് തുറന്നുനൽകുമെന്നും ഒൗദ്യോഗിക അറിയിപ്പിൽ പറയുന്നു.
9425 ഇറക്കുമതി തീരുവകൾ ഒഴിവാക്കുന്നതിലൂടെയും വിപണിയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നു. കരാറിലൂടെ തൊഴിലധിഷ്ഠിത മേഖലകൾക്ക് കൂടുതൽ അവസരങ്ങൾ നല്കും. വസ്ത്രങ്ങൾ, തുകൽ ഉത്പന്നങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, കരകൗശല വസ്തുക്കൾ എന്നിവയുടെ കയറ്റുമതി. കാർഷിക മേഖലയിൽ തേയില, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കും സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിക്കും എൻജിനിയറിംഗ് ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഹൈ ടെക് നിർമാണ മേഖലകളിലെ കയറ്റുമതിക്കും വിപുലമായ വിപണി സാധ്യതകൾ തുറന്നു നല്കുന്നതാകും കരാർ.
കേരളത്തിനും നേട്ടം
സ്വതന്ത്രവ്യാപാരക്കരാറിലൂടെ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാക്കാനാകും. ഈ നേട്ടങ്ങൾ വിശാലമായതും പ്രത്യേകവ്യവസായ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചുള്ളതുമായിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ ഉത്പന്ന സേവന കേന്ദ്രങ്ങൾക്ക് പ്രത്യേകിച്ച് ചെറുകിട സംരംഭങ്ങൾക്കും തൊഴിലധിഷ്ഠിത മേഖലകൾക്കും ഗുണകരമാകും.
നേട്ടമുണ്ടാക്കാവുന്ന സംസ്ഥാനങ്ങൾ
കേരളം
കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും വരുമാനവുമായി നേരിട്ട് ബന്ധമുള്ളതും യൂറോപ്പിൽ വലിയ ആവശ്യകതയുള്ളതുമായ ഭക്ഷ്യ-സുഗന്ധവ്യഞ്ജന വിഭാഗങ്ങളിലൂടെ കേരളത്തിനു നേട്ടമുണ്ടാക്കാനും.
യൂറോപ്യൻ വിപണിയിലേക്ക് മുൻഗണനക്രമത്തിൽ പ്രവേശനം ലഭിക്കുന്നതിലൂടെ കൊച്ചിക്കും ആലപ്പുഴയ്ക്കും ചെമ്മീൻ, ട്യൂണ എന്നിവയുടെ കയറ്റുമതി വിപുലീകരിക്കാനാകും. ഇതിനൊപ്പം സംസ്കരണ യൂണിറ്റുകളും തുറമുഖ അധിഷ്ഠിത ലോജിസ്റ്റിക്സ് മേഖലയ്ക്കും കരുത്താകും. കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളിലൂടെ ഇടുക്കിയും വയനാടും നേട്ടമുണ്ടാകും.
മഹാരാഷ്ട്ര
യൂറോപ്യൻ യൂണിയനിൽനിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുക മഹാരാഷ്ട്രയാകും. ഇതിന്റെ ഗുണം സംസ്ഥാനത്തെ വൻകിട നിർമാണ മേഖലയ്ക്കും ചെറുകിട നിർമാണ മേഖലയ്ക്കും ലഭിക്കും.
വസ്ത്രനിർമാണ മേഖലയിലെ തീരുവ 12 ശതമാനത്തിൽനിന്നു പൂജ്യമായും ഇലക്ട്രോണിക്സ് മേഖലയിൽ 99.6 ശതമാനം കയറ്റുമതിയുടെയും തീരുവ 14 ശതമാനത്തിൽനിന്ന് പൂജ്യമായും കുറയും.
വസ്ത്ര നിർമാണ മേഖലകൾ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽനിന്ന് കൂടുതൽ ഓർഡറുകൾ നേടാനും യൂറോപ്യൻ സപ്ലൈ ചെയിനുമായി ശക്തമായി ബന്ധപ്പെടാനുമാകും.
ഗുജറാത്ത്
വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതി വികസിപ്പിക്കാനാകും. യൂറോപ്യൻ യൂണിയനിലേക്കു കയറ്റുമതി ചെയ്യുന്ന രാസവസ്തുക്കളുടെ 97.5 ശതമാനത്തിന്റെയും തീരുവ 12.8 ശതമാനത്തിൽനിന്ന് പൂജ്യമാക്കിയും ഗുണം ചെയ്യും. കൂടാതെ എൻജിനിയറിംഗ് ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയും വർധിക്കും.
തമിഴ്നാട്
ആഗോളതലത്തിൽ തന്നെ മികച്ച മത്സരശേഷിയുള്ള തമിഴ്നാടിന്റെ തൊഴിലധിഷ്ഠിത മേഖലയ്ക്ക് പെട്ടെന്നുതന്നെ കരാറിലൂടെ നേട്ടമുണ്ടാക്കാനാകും.
തുണിത്തരങ്ങളുടെ തീരുവ 12 ശതമാനത്തിൽനിന്ന് പൂജ്യത്തിലെത്തിയതോടെ തിരുപ്പുരിൽനിന്നുള്ള വസ്ത്രങ്ങൾ അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ മത്സരശേഷിയുള്ളതാകും. തുകൽ, പാദരക്ഷകൾ എന്നിവയുടെ കയറ്റുമതി തീരുവ 17 ശതമാനത്തിൽനിന്ന് പൂജ്യത്തിലേക്ക് എത്തിയതോടെ വേലൂർ, അന്പൂർ മേഖലകളിൽനിന്നുള്ള കയറ്റുമതി ഉയരും.
ചെന്നൈ, കോയന്പത്തൂർ എന്നിവിടങ്ങളിലെ എൻജിനിയറിംഗ് ഉത്പന്നങ്ങളുടെയും ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ചെറുകിട മുതൽ വൻകിട വരെയുള്ള നിർമാതാക്കളുടെ കയറ്റുമതി ശൃംഖല വിപലപ്പെടും.
പശ്ചിമ ബംഗാൾ
മുൻഗണനാ ക്രമത്തിൽ യൂറോപ്പിലേക്കു പ്രവേശനം ലഭിക്കുന്നതിലൂടെ ബംഗാളിന് ഡാർജിലിംഗ് തേയിലയുടെ കയറ്റുമതി ശക്തമാക്കാനാകും.
ചെമ്മീൻ, ശീതീകരിച്ച മത്സ്യങ്ങൾ എന്നീ സമുദ്രോത്പന്നങ്ങൾ കരാറിലൂടെ കുറഞ്ഞ തീരുവയിൽ യൂറോപ്യൻ വിപണിയിൽ പ്രവേശിക്കാനാകും. പരന്പരാഗത കരകൗശല വസ്തുക്കൾക്ക് വിപണി സാധ്യത വർധിക്കുന്നത് ചെറുകിട ഉത്പാദകർക്കും പ്രാദേശിക മൂല്യവർധിത ഉത്പന്നങ്ങൾക്കും പിന്തുണയേകും.
ആസാം
ആസാമിലെ കർഷകർക്കും കരകൗശല വിദഗ്ധർക്കും യൂറോപ്പിലെ പ്രീമിയം വിപണികളിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാക്കും. തേയില, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കയറ്റുമതിയും ഉയരും.
കർണാടക
നൂതന ഉത്പാദന മേഖലകളിലും കയറ്റുമതി സേവന ശൃംഖലകളിലും കർണാകയ്ക്ക് മികച്ച വളർച്ചയാക്കി മാറ്റാനാകും. ബംഗളൂരു-തുമക്കുരു മേഖലയിൽനിന്നുള്ള എൻജിനിയറിംഗ് ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽ എന്നിവയുടെ കയറ്റുമതിയിലും വലിയ മുന്നേറ്റമുണ്ടാക്കാനാകും.
ആന്ധ്രാപ്രദേശ്
ചെമ്മീൻ, സമുദ്രോത്പന്ന കയറ്റുമതിയിലൂടെ ആന്ധ്രയ്ക്ക് യൂറോപ്പിൽ വലിയ വിപണി തുറക്കാനാകും.
തെലുങ്കാന
വസ്ത്രനിർമാണ മേഖലയുടെയും നൂതന ഉത്പാദന മേഖലയുടെയും സന്തുലിതമായ സാന്നിധ്യത്തിലൂടെ തെലുങ്കാനയ്ക്ക് വലിയ നേട്ടമുണ്ടാക്കാനാകും.
പഞ്ചാബ്
എംഎസ്എംഇകൾക്കു മുൻതൂക്കമുള്ളതും ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നല്കുന്നതുമായ വ്യവസായ കേന്ദ്രങ്ങളിലൂടെ പഞ്ചാബിന് കരാർ വലിയ നേട്ടമാകും.
രാജസ്ഥാൻ
രാജസ്ഥാനിൽനിന്നുള്ള ആഭരണങ്ങൾ, തണികൊണ്ടുള്ള ഫർണിച്ചറുകൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ കയറ്റുമതി കൂടുതൽ ശക്തമാക്കാനാകും.
ഉത്തർപ്രദേശ്
തുകൽ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയ തൊഴിൽ അധിഷ്ഠിതമായ വലിയ വ്യവസായ അടിത്തറയുള്ളതിനാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.